തൃപ്പൂണിത്തുറയെ നടുക്കി സ്ഫോടനം: ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്ക്
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/02/WhatsApp-Image-2024-02-12-at-12.24.35-PM.jpeg?resize=577%2C323&ssl=1?v=1707720904)
തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടുത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ സ്‌ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു.
തൃപ്പുണ്ണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും നിര്‍ദേശം നല്‍കി.