പൈപ്പ് പൊട്ടിയിട്ടും നടപടിയെടുക്കാതെ അധികൃതർ
പെരുമ്പാവൂര്‍: പൈപ്പിന്റെ ചോര്‍ച്ച പരിഹരിക്കാൻ വൈകുന്നതുമൂലം പ്രദേശവാസികൾ കുടിവെള്ളമില്ലാതെ വലയുന്നു. മണ്ണൂര്‍ പടിഞ്ഞാറെ കവലയിലെ പൈപ്പാണ് പൊട്ടി വെള്ളം ഒഴുകുന്നത്. അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ട് മണ്ണൂര്‍ പടിഞ്ഞാറെ കവലയിലും മഴുവന്നൂര്‍ പഞ്ചായത്തിലെ ആറ് വാര്‍ഡിലേക്കുമുള്ള ജലവിതരണമാണ് നിലച്ചത്. ഇതോടെ നൂറുകണക്കിന് ആളുകള്‍ കുടിവെള്ളമില്ലാതെ ദുരിതം നേരിടുന്നത്. കടുത്ത വേനലില്‍ കിണറുകളില്‍ വെള്ളമില്ലാത്തതുകൊണ്ട് പല കുടുംബങ്ങളിലും പൈപ്പ് വെള്ളമാണ് ആശ്രയം. മണ്ണൂര്‍ ചിറയിലെ പമ്പ് ഹൗസില്‍നിന്നാണ് ജലവിതരണം നടത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10ഓടെയാണ് പൈപ്പ് പൊട്ടിയത്. റോഡിന്റെ ഇരുവശത്തുകൂടിയും വെള്ളം ഒഴുകുകയാണ്. ചോര്‍ച്ച നാട്ടുകാര്‍, ജല അതോറിറ്റി അസി. എൻജിനീയറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുമതി വൈകുന്നതുമൂലം പരിഹാരം നീളുകയാണ്. അറ്റകുറ്റപ്പണി എത്രയുംവേഗം പൂര്‍ത്തിയാക്കി ജലവിതരണം ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് 34ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ദീപു എല്‍ദോസ് ആവശ്യപ്പെട്ടു.