യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ

കോതമംഗലം: മാതിരപ്പിള്ളിയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. മാതിരപ്പിള്ളി ക്ഷേത്രപ്പടി ഭാഗത്ത് മേലേത്ത് മാലില്‍ അന്‍സില്‍ (32), കുളപ്പുറം സോണി എല്‍ദോ (52), ഇഞ്ചൂര്‍ ഇടിയറ പുത്തന്‍പുരയില്‍ ഷമീര്‍ (35) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മുളവൂര്‍ സ്വദേശി മുഹമ്മദ് ഷാനാണ് അക്രമത്തിനിരയായത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരോട് അന്‍സില്‍ ഫോണില്‍ മോശമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഷാന്‍ ഫോണില്‍ വിളിച്ച് അന്‍സിലിനോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ഷാനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ജീപ്പിലെത്തിയ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അന്‍സിലിനെതിരെ കോതമംഗലം, ഊന്നുകല്‍ സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. ഇന്‍സ്‌പെക്ടര്‍ സി.എല്‍. ഷാജു, എസ്‌ഐമാരായ ബൈജു പി. ബാബു, ഹരിപ്രസാദ്, പി.വി. എല്‍ദോസ്, റെക്‌സ് പോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!