തൊടുപുഴയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍
ഇടുക്കി: പിന്നോക്ക വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന ഇരുപതേക്കര്‍ കരിമ്പോലില്‍ പ്രണവ് (26) ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിങ്ങിലൂടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം, അടിമാലി, പെരുമ്പാവൂര്‍, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പന ഇരുപതേക്കറിലുള്ള വീട്ടിലും കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്ന യുവതിയെ മാനസിക ശാരീരിക പീഡനത്തിലൂടെ ഗര്‍ഭഛിദ്രത്തിന് ഇടയാക്കുകയും ചെയ്തു.
ഇതിനു ശേഷം വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടര്‍ന്ന് പ്രതി യുവതിക്ക് നല്‍കിയിരുന്ന വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും മാതാപിതാക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യുവതി കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയും ഈ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയുമായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയുടെ നീക്കങ്ങള്‍ അതീവ രഹസ്യമായി നിരീക്ഷിച്ചുവരവെ പ്രതിയുടെ സാന്നിധ്യം തൊടുപുഴ ഭാഗത്ത് ഉണ്ടെന്നുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തെ വിവരം അറിയിക്കുകയും പ്രതിയുടെ നീക്കങ്ങളും പ്രതി തൊടുപുഴയില്‍ എത്തിയതിനു ശേഷം ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ വിവരങ്ങളും അന്വേഷിച്ച് പ്രതിയിലേക്ക് എത്തുകയുമായിരുന്നു. കട്ടപ്പന ഐ.പി. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ സജിമോന്‍ ജോസഫ്, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.