അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ കോൺഗ്രസിന് സാമ്പത്തിക പ്രതിസന്ധി: പിസിസികളും സ്ഥാനാർത്ഥികളും പണം കണ്ടത്തേണ്ടി വരും
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകള്‍ മരവിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനുളള എഐസിസി വിഹിതത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷന് കാലത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജന്‍സിയുടെ നടപടി. അറിയിപ്പ് പോലും നല്‍കാതെയാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
ബാങ്കുകള്‍ ചെക്കുകള്‍ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ഷിപ്പിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വര്‍ഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് നടപടിയെന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൌണ്ടുകള്‍ മരവിപ്പിച്ചത്. പ്രതിപക്ഷത്തെ ഉന്നം വെച്ചുളള ഇഡി, സിബിഐ, ഐടി അടക്കം അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അടക്കം ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെയും ബിജെപി ഉന്നമിടുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കാലത്തെ പരിശോധന അടക്കമുള്ള നടപടികളെന്നും ഇന്ത്യാ മുന്നണി ആരോപിക്കുന്നു.