ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒക്ടോബർ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ പുതിയതായി തുടങ്ങുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉൽഘാടനം കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം നിർവഹിക്കും.
കോടതി സമുച്ചയത്തിലുള്ള അഡ്വ. കെ.ഒ.യോഹന്നാൻ മെമ്മോറിയൽ ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി ഡോ.കൗസർ ഇടപ്പഗത്ത് അദ്ധ്യക്ഷത വഹിക്കും.
കൂത്താട്ടുകുളത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതി നിർത്തലാക്കി മൂവാറ്റുപുഴ ജുഡീഷ്യൽ സെന്റ്റിലേക്ക് മാറ്റുവാൻ കേരള ഹൈക്കോടതി തീരുമാനിച്ചതിനെത്തുടർന്നാണ് കോടതി മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങുന്നത്. ജില്ലയിൽ കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസ്സുകളിൽ ഒരു ഭാഗം പുതിയ മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നതോടെ കോടതിയുടെ പ്രവർത്തനത്തിനു് പരിപൂർണ്ണത വരും. ഇപ്പോൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ മാത്രമാണ് പുതിയ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ പ്രവർത്തിക്കുന്നത്. പിന്നീട് വാഴക്കുളം പോലീസ് സ്റ്റേഷൻകുടി പുതിയ മജിസ്ട്രേറ്റ് കോടതിയിയുടെ അധികാര പരിധിയിലേക്ക് മാറ്റും. മൂവാററുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നമ്പർ 3 എന്നായിരിക്കും കോടതി അറിയപ്പെടുക
ആക്ടിംഗ് ചീഫ് ജസ്റ്റിസായശേഷം ആദ്യമായി മൂവാറ്റുപുഴയിലെത്തുന്ന ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിമിനു് വിപുലമായ സ്വീകരണം നൽകുമെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ജി.സുരേഷ് അറിയിച്ചു.
ഉൽഘാടന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ.പ്രഭാകരൻ, വിജിലൻസ് ജഡ്ജി ഡോ.ബി.കലാംപാഷ, കുടുംബക്കോടതി ജഡ്ജി വി.ദിലീപ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രിയാ ചന്ദ്, ഗവ. പ്ലീഡർ ടിഗ്ഗിൻസ് ജോർജ്ജ്, മുൻ ബാർ അസോസിയേഷൻ പ്രസിഡൻറുമാരായ അഡ്വ.വർഗീസ് മാത്യു, അഡ്വ.പോൾ ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി ടോണി ജോസ് മേമന , അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ പ്രസിഡൻറ് കെ.എം.ജോസഫ് എന്നിവർ പ്രസംഗിക്കും.