കുടുംബദോഷം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്ത കോലഞ്ചേരി സ്വദേശി അറസ്റ്റിൽ.

കോലഞ്ചേരി :കുടുംബദോഷം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോലഞ്ചേരി പത്താം മയിൽ കക്കാട്ടിൽ വീട്ടിൽ രാജൻ (48) എന്നയാളെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ അഭരണങ്ങളും, പണവുമാണ് നഷ്ടമായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ രണ്ട് പേരടങ്ങുന്ന സംഘം വീട്ടമ്മയുടെ മക്കളെക്കുറിച്ച് തിരക്കുകയും വിദേശത്തുള്ള മകന് ആപത്തുണ്ടാകുമെന്നും പൂജകൾ ചെയ്താൽ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വീട്ടമ്മയെ വിശ്വസിപ്പിക്കാൻ വീട്ടിനടുത്തുള്ള ചിലരുടെ പേരുകൾ പറഞ്ഞ് അവർ ഇത്തരം പൂജകൾ മുൻപ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. പൂജകൾ നടത്തുന്നതിന് സ്വർണ്ണം ആവശ്യമാന്നെന്ന് പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ സ്വർണ്ണമാലയും, മോതിരങ്ങളും 1400 രൂപയും ഇവരെ ഏൽപ്പിച്ചു. പൂജ കഴിഞ്ഞ് സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊണ്ടുത്തരാമെന്ന് ഇവർ ഉറപ്പു നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്. മകന് വിദേശത്ത് ജോലി ലഭിക്കുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്ന് പറഞ്ഞ് ഇതിനു മുൻപ് ഇവർ 2000 രൂപ വാങ്ങിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ഇവർ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് പ്രതികളിലൊരാളെ പിടികൂടിയത്. രണ്ടാമനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അരൂൺ ദേവ്, രാജേഷ്, .എ.എസ്.ഐ മാരായ അരുൺ, ഗിരീഷ് എസ്.സി.പി.ഒ സെബാസ്‌റ്റ്യൻ. സി.പി.ഒ മാരായ അനീഷ്, ലിജോ, ദിൽരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!