സർ, മാഡം വിളികൾ ബ്ലോക്ക് പഞ്ചായത്തിന്‍റെ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കാൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ജനറൽ കമ്മറ്റിയിൽ ഏകകണ്ഠമായി തീരുമാനിച്ചു
മൂവാറ്റുപുഴ : സർ, മാഡം വിളികൾ ബ്ലോക്ക് പഞ്ചായത്തിന്‍റെ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കാൻ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ജനറൽ കമ്മറ്റിയിൽ ഏകകണ്ഠമായി തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ സേവനങ്ങൾക്കായി എത്തുന്നവർ ഇനിമുതൽ ഉദ്യോഗസ്ഥരെ ’സർ’, ’മാഡം’ എന്ന് അഭിസംബോധന ചെയ്യേണ്ടെന്നും ഓരോ ഉദ്യോഗസ്ഥരും വഹിക്കുന്ന സ്ഥാനപ്പേർ ഉപയോഗിച്ച് സംബോധന ചെയ്താൽ മതിയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ജോസ് അഗസ്റ്റിൻ അറിയിച്ചു. ഇതു സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അവതരിപ്പിച്ച പ്രമേയം വൈസ് പ്രസിഡന്‍റ് മേഴ്സി ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ രമാ രാമകൃഷ്ണൻ, റിയാസ് ഖാൻ, അംഗങ്ങളായ ഷിവാഗോ തോമസ്, ബസ്റ്റിൻ ചേറ്റൂർ, ഓ.കെ. മുഹമ്മദ്, ബിനി ഷൈമോൻ, സിബിൽ സാബു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഒ.പി. ബേബി, ജോർജ് ഫ്രാൻസിസ്, സി.വൈ. ജോളിമോൻ എന്നിവരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് അപേക്ഷാ ഫാറം അവകാശ ഫാറം എന്നാക്കി മാറ്റുവാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച ബോർഡുകൾ ഓഫീസിന്‍റെ അകത്തും പുറത്തും സ്ഥാപിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.