വയോധികയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ വെട്ടിയ്ക്കല്‍ തെക്കേടത്ത് പരേതനായ നാരായണന് നായരുടെ ഭാര്യ സരള (62) ആണ് മരിച്ചത്. വെട്ടിക്കല്‍ സ്വകാര്യ സ്കൂളിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പോലീസില്‍ വിവരമറിയിച്ചു. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൈറ്റിലയിലെ ദേശസാത്കൃത ബാങ്കില്‍ നിന്ന് വീട് നിര്‍മിക്കുന്നതിന് വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ഒന്‍പത് ലക്ഷത്തോളം രൂപ കുടിശിക കാണിച്ച് ബാങ്ക് അധികൃതര്‍ സരളയുടെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാകാം അത്മഹത്യയിലേക്ക് നയിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. സരളയ്ക്ക് ദുബായില്‍ ജോലി ചെയ്യുന്ന മകനും രണ്ടും പെണ്‍മക്കളുമാണുള്ളത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്