ജനറല്‍ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാത്ത നഗരസഭ ഭരണസമിതിയുടെയും എംഎല്‍എയുടെയും നിലപാടില്‍ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

 

 

 

 

മൂവാറ്റുപുഴ : ജനറല്‍ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാത്ത നഗരസഭ ഭരണസമിതിയുടെയും എംഎല്‍എയുടെയും നിലപാടില്‍ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതിനാല്‍ ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാന്‍ നഗരസഭ തയ്യാറാകണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ലഭ്യമാക്കാതെ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരാക്കുക എന്നതാണ് നഗരസഭയിലെ ഭരണസമിതിയുടെയും എംഎല്‍എയുടെയും ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതി നഗരസഭയുടെ പദ്ധതികളും മറ്റ് സംവിധാനങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നില്ല. അടച്ചിട്ട പേ വാര്‍ഡില്‍ 28 ഓക്സിജന്‍ കിടക്കയും 16 സാധാരണ കിടക്കയുമുണ്ട്. മുമ്പ് ഇവിടെ കോവിഡ് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ ആശുപത്രി വികസന സമിതിയുടെ ആവശ്യപ്രകാരം കോവിഡ് വാര്‍ഡ് ആരംഭിക്കുവാന്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സില്‍ പേ വാര്‍ഡ് വിട്ടുനല്‍കിയിരുന്നു. അന്ന് മൂന്നു ലക്ഷം മുടക്കി സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ അറ്റകുറ്റപ്പണി നടത്തി അഞ്ചു ദിവസത്തിനകം പേ വാര്‍ഡ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, രോഗികളെ നിരീക്ഷിക്കുവാന്‍ സിസിടിവി, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്ററുകള്‍, മറ്റ് ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിച്ചു. നാല് വെന്‍റിലേറ്റര്‍ കിടക്കയുള്‍പ്പെടെ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പേ വാര്‍ഡില്‍ അഞ്ച് മാസമായി പൊടിപിടിച്ച് കിടക്കുന്നു. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ആശുപത്രി വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നും മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം നടപ്പാക്കിയതും, ആരംഭിച്ചതുമായ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളും സൗകര്യങ്ങളും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ എംഎല്‍എയും നഗരസഭയും തയ്യാറായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ അറിയിച്ചു.

Back to top button
error: Content is protected !!