പരീക്ഷയ്ക്കു കോപ്പിയടിച്ചവർ അന്വേഷണത്തിനായി തിരുവനന്തപുരത്തെത്തണം: വിശദീകരണമില്ലെങ്കിൽ ഫലം തടഞ്ഞേക്കും

തിരുവനന്തപുരം: ഹയർ സെക്കന്ററി പരീക്ഷയ്ക്കു ‘കോപ്പിയടി’ച്ച് പിടിക്കപ്പെട്ടവർ അന്വേഷണത്തിനായി തിരുവനന്തപുരത്ത് എത്താൻ നിർദേശം. പ്രത്യേക പരീക്ഷാ സ്ക്വാഡ് കണ്ടെത്തിയ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. കോപ്പിയടിച്ച വിദ്യാർഥികളും പരീക്ഷ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരും തിരുവനന്തപുരത്തെ ഹയർ സെക്കന്ററി ആസ്ഥാനത്തെത്തി വിശദീകരണം നൽകണമെന്ന് പരീക്ഷാ സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടയുന്നത് ഒഴിവാക്കാനും ‘സേ പരീക്ഷ’യ്ക്കു മുൻപേ ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കാനാണു വിശദീകരണം നൽകാൻ നിർദേശിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ, ഇൻവിജിലേറ്റർമാർ, പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷാ ചീഫ്, ഡപ്യൂട്ടി ചീഫ് എന്നിവർക്കാണു ഹാജരാകാൻ നോട്ടിസ് അയച്ചിടുള്ളത്. ജില്ലാ തലത്തിൽ വിശദീകരണം കേൾക്കാൻ സംവിധാനം ഒരുക്കാതെ തിരുവന്തപുരത്തേക്ക് വിളിപ്പിക്കുന്നത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നു പരാതിയുണ്ട്. നേരത്തെ ഉണ്ടായിരുന്ന പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന ഈ വർഷമാണ് കൂടുതൽ കാര്യക്ഷമമാക്കിയത്. അതേസമയം എസ്എസ്എൽസി പരീക്ഷയുമായി ക്രമക്കേടുകളിൽ ഇത്തരം നടപടിയില്ല.

Back to top button
error: Content is protected !!