തെരുവുനായ ശല്യം ചെറുക്കാന്‍ ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി

കൊച്ചി: തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ആദ്യഘട്ടത്തില്‍ വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളില്‍ ആരംഭിക്കും. തെരുവുനായ ആക്രമണം ചെറുക്കാന്‍ എറണാകുളം ജില്ലയില്‍ ഊര്‍ജിത കര്‍മ്മ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) വടവുകോട്, മുളന്തുരുത്തി ബ്ലോക്കുകളില്‍ ഉടന്‍ ആരംഭിക്കും. എബിസി പദ്ധതിക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുള്ളതിനാലാണ് പൈലറ്റ് പദ്ധതി ഈ ബ്ലോക്കുകളില്‍ നടപ്പാക്കുന്നത്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തിരുമാനം. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനു സമാനമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലയില്‍ എബിസി പദ്ധതിക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. നിലവിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തായിരിക്കും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. പദ്ധതിക്കു തുടക്കം കുറിക്കുന്ന ബ്ലോക്കുകളുടെ മാതൃകയില്‍ മറ്റ് ബ്ലോക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി നടപ്പിലാക്കും. വളര്‍ത്തുമൃഗങ്ങളുടെ വാക്സിനേഷനും ലൈസന്‍സിംഗും ഉടന്‍ പൂര്‍ത്തീകരിക്കണം. തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നല്‍കുന്നതിനായി റസ്റ്റോറന്റ് അസോസിയേഷനുകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ പരിരക്ഷയില്‍ നിന്നുകൊണ്ട് തെരുവുനായ പ്രശ്നം തരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയ മുന്നേറ്റത്തിലൂടെ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എബിസി പ്രൊജക്റ്റ് നടപ്പിലാക്കണം. തെരുവ് നായ്ക്കളും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളും ആക്രമിക്കുന്ന കേസുകള്‍ നിരവധിയാണ്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കണം. നായ്ക്കളുടെ അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ശക്തമാക്കണം. ഭക്ഷ്യസാധനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ഇടപെടലിലൂടെയാണു പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ഇതിനായി പ്രാദേശിക തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. തെരുവുനായകളെ പിടികൂടി പാര്‍പ്പിക്കുന്നതിനു കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു യോഗത്തില്‍ നിര്‍ദേശം നല്‍കി.നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്സിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇവര്‍ക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വൊളന്റിയര്‍മാരെ അടക്കം നിയോഗിച്ച് അതിവേഗത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനം, പിടികൂടുന്ന നായകളെ പാര്‍പ്പിക്കുന്നത് ആവശ്യമായ സംവിധാനം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കും. തെരുവുനായകള്‍ക്ക് 100% വാക്‌സിനും, ബൂസ്റ്റര്‍ വാക്‌സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന വിധത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. സെപ്റ്റംബര്‍ ഇരുപതോട് കൂടി നിയന്ത്രണ പരിപാടി ആരംഭിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 30ന് അകം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം. എബിസി കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന മുറയ്ക്ക് നായ്ക്കളുടെ വന്ധ്യകരണം പ്രവര്‍ത്തനങ്ങളും ആരംഭിക്കും.യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എന്‍.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പി.എം രജനി, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!