റേഷന്‍ കടക്കാരനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: വടക്കേക്കര ആളാം തുരുത്തില്‍ റേഷന്‍ കട നടത്തി വരുന്ന സുധീഷിനെ പുതിയ കാവ് അമ്പലത്തിനു സമീപം വച്ച് ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഭാര്യാ സഹോദരനായ കുഴുപ്പിള്ളി കളപ്പുരക്കല്‍ സനല്‍ (35 ) സനലിന്റെ സുഹൃത്തുക്കളായ പള്ളിപ്പുറം ചൂളക്ക പറമ്പില്‍ വിഘ്‌നേഷ് (28), മുനമ്പം കളപ്പറമ്പ് റിഖില്‍ (28) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. സനലിന്റെ പിതാവിന്റെ സ്വത്ത് ഭാഗം വയ്ക്കുന്നതിനെ സംബന്ധിച്ചും പ്രായമായ പിതാവിനെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും സഹോദരങ്ങളുമായി തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിലുള്ള വൈരാഗ്യത്തില്‍ സുധീഷിനെ ആക്രമിക്കുന്നതിന് സനല്‍ വിഘ്‌നേഷിനെയും റിഖിലിനെയും ഏര്‍പ്പാട് ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സുധീഷിന്റെ കൈകള്‍ ഒടിയുകയും കാല്‍ മുട്ടിന് പരിക്കു പറ്റുകയും ചെയ്തു. പ്രതികള്‍ ആക്രമണത്തിനുപയോഗിച്ച
മോട്ടോര്‍ സൈക്കിളിന്റെ ഷോക്ക്അബ്‌സോര്‍ബറും, സഞ്ചരിച്ച സ്‌കൂട്ടറും പോലിസ് കണ്ടെടുത്തു. മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളിയുടെ നിര്‍ദേശപ്രകാരം വടക്കേക്കര ഇന്‍സ്‌പെക്ടര്‍ വി.സി.സൂരജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദേവ് എ.എസ്.ഐ റസാഖ്, സി.പി.ഒ മാരായ മിറാഷ്, ലിജോ, ദില്‍ രാജ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Back to top button
error: Content is protected !!