വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(RTPCR) നിർമ്മിച്ചുനൽകുന്ന കീച്ചേരിപ്പടിയിലെ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി.അന്യസംസ്ഥാന തൊഴിലാളി പിടിയിൽ ..
മൂവാറ്റുപുഴ: വ്യാജ കോവിഡ് പരിശോധനാഫലം നിർമ്മിച്ചു നൽകുന്നുവെന്ന പരാതിയിൽ ട്രാവൽ ഏജൻസിയിൽ പോലീസ് പരിശോധന നടത്തി.മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ തടിമില്ലിന് എതിർവശത്തായി പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് ഷോപ്പ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത് .സ്ഥാപന ഉടമയായ വെസ്റ്റ്ബംഗാൾ സംസ്ഥാനത്തിലെ മുർഷിദാബാദ് ജില്ലയിലെ ഇസ്ലാംപൂർ സ്വദേശി സഞ്ജിത് കുമാർ മോണ്ടലി(30)നെ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയുടെയും,കൂടാതെ കോട്ടയം,എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളുടെ പേരിലുമാണ് ഇയാൾ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്(RTPCR) നിർമിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയിരുന്നത്.മൂവാറ്റുപുഴ സ്വകാര്യ ആശുപത്രി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് പരിശോധന നടത്തിയത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചു റയിൽവേ ടിക്കറ്റ്,ഫ്ലൈറ്റ് ടിക്കറ്റ്,മണി ട്രാൻസ്ഫർ തുടങ്ങിയവ എടുത്തുനൽകുന്നതായിരുന്നു സ്ഥാപനം.കഴിഞ്ഞ ഏഴ് വർഷമായി സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ പരിശോധനകൾക്കായി സ്ഥാപനത്തിലെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക്ക് പോലീസ് കസ്റ്റഡിയിലെടുത്തശേഷം സ്ഥാപനം പൂട്ടി സീൽ ചെയ്തു.കൂടുതൽ തട്ടിപ്പുകൾ ഈ സ്ഥാപനം കേന്ദ്രികരിച്ചു നടന്നിട്ടുണ്ടോ എന്ന് പരിശോദിച്ചു വരികയാണെന്ന് മൂവാറ്റുപുഴ സി.ഐ കെ.എസ് ഗോപകുമാർ പറഞ്ഞു.മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ മാരായ ശശികുമാർ വി കെ, ഷക്കീർ എംഎ, എഎസ്ഐ ജോജി പി എസ്, സീനിയർ സിപിഒ അഗസ്റ്റിൻ ജോസഫ്, സിപിഒമാരായ സനൂപ് പികെ, ബിബിൽ മോഹൻ, കുമാർ വിപി, ജിൻസ് കുര്യാക്കോസ് എന്നിവരും ഉണ്ടായിരുന്നു.