പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി.
തൊടുപുഴ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റില്നിന്നു കണ്ടെത്തിയത്.കഞ്ചാവ്, അടിപിടിക്കേസുകളിലെ പ്രതി സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടു പോലീസിനെ വെട്ടിച്ചു പുഴയിൽ ചാടുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്നു തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.തൊടുപുഴ സ്വദേശി മുഹമ്മദ് ഷാഫിയാണ് രാവിലെ ഒൻപതോടെ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി തൊടുപുഴയാറ്റിൽ ചാടിയത്. കഴിഞ്ഞ ദിവസം ബാറിൽ അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് സിഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പിന്നീട് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെയാണ് പോലീസിന്റെ കണ്ണു വെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു പുഴയിൽ ചാടിയത്.ഏതാനും ദൂരം ഒഴുകിപ്പോകുന്നതു കണ്ടതായി പോലീസ് പറഞ്ഞു. പിന്നീടു കാണാതാകുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നു പുഴയോരത്തു പരിശോധന നടത്തി. തൊടുപുഴ ഫയർഫോഴ്സ് സ്കൂബാ ടീം അംഗങ്ങൾ മുല്ലപ്പെരിയാറിലും എരുമേലിയിലും ഡ്യൂട്ടിയിലാണ്. അതിനാൽ കോതമംഗലത്തു നിന്നുള്ള സ്കൂബാ ടീം എത്തിയാണ് തെരച്ചിൽ നടത്തിയത്.