പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയ ചൂപ്രത്ത് കുടുംബത്തെ ആദരിച്ചു.
പിറവം: പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോണ്ഗ്രിഗേഷനിൽ (വിശുദ്ധ രാജാക്കളുടെ പള്ളി) ശിലാസ്ഥാപന പെരുന്നാളിനോടാനുബന്ധിച്ച് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയ ചൂപ്രത്ത് കുടുംബത്തെ ആദരിച്ചു. കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് പിറവം വലിയ പള്ളി നഷ്ട്ടപെട്ട യാക്കോബായ വിശ്വാസികൾക്ക് ആരാധന സൗകര്യത്തിനായി താൽക്കാലിക പള്ളി നിർമ്മിക്കാൻ ചൂപ്രത്ത് വർക്കിയാണ് സ്ഥലം നൽകിയത്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പള്ളിയുടെ കൂദാശ ഡിസംബർ 22 ന് ആയിരുന്നു.
ഇന്നലെ ഇടവക അംഗങ്ങളായ വൈദികരുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബ്ബാനയും, പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണവും നടത്തി. തുടർന്ന് വികാരി ഫാ.വർഗീസ് പനിച്ചയിൽ ചൂപ്രത്ത് വർക്കിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഫാ.റോഷൻ തച്ചേത്ത്, ഫാ.എൽദോസ് പാങ്കോട്, ഫാ.എൽദോസ് മണപ്പാട്ട്, ട്രസ്റ്റി ജോയി വാക്കാനായിൽ, ബിജു അമ്മിണിശ്ശേരി, ബേബി ആലുങ്കൽ എന്നിവർ സംബന്ധിച്ചു.