പെരുമ്പാവൂർ ബൈപ്പാസ് ; ആദ്യ ഘട്ട കടമ്പകൾ മറികടന്ന് ബൈപ്പാസ്‌ അവസാന ഘട്ടത്തിലേക്ക്

 

മൂവാറ്റുപുഴ: പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. പദ്ധതിയുടെ പുനരധിവാസ പാക്കേജിനുള്ള നടപടികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. കെട്ടിടങ്ങളുടെയും ചുറ്റു മതിലുകളുടെയും വില നിർണ്ണയിക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾ വിഭാഗം ഏകദേശം പൂർത്തീകരിച്ചു. നഷ്ടപരിഹാരം ആവശ്യമായി വരുന്ന സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്ത് പുനരധിവാസ പാക്കേജിന് രൂപം നൽകുന്നതിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യുട്ടി കളക്ടർ, തഹൽസിദാർ എന്നിവർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ക്കൊപ്പം നിർദ്ദിഷ്ട ബൈപ്പാസിനയുള്ള സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു. സർവ്വേയുടെ സ്കെച്ച്, പ്ലാൻ എന്നിവ റിപ്പോർട്ട് സഹിതം തുടർ നടപടികൾക്കായി ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർ കുന്നത്തുനാട് താലൂക്ക് ഭൂരേഖ തഹസിൽദാർക്ക് സമർപ്പിച്ചു. ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഭൂരേഖ തഹസിദാർ ആണ്.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നേരിട്ട് ജില്ല സർവ്വേ സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർന്നാണ് സർവ്വേയർമാരുടെ പ്രത്യേക സംഘത്തെ പദ്ധതിക്കായി നിയോഗിച്ചത്. തുടർന്ന് വേഗത്തിൽ പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തിയാകുകയായിരുന്നു. പെരുമ്പാവൂർ വില്ലേജിലെ 106, 112, 113, 117 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട 58 ഭൂവുടമകളുടെ സ്ഥലത്താണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170.53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും. പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി. റോഡ്, പി.പി. റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Back to top button
error: Content is protected !!