സ്പീഡ് ട്രാക്കിലേക്ക് പെരുമ്പാവൂരും ; നഗരസഭ സ്റ്റേഡിയം പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി

പെരുമ്പാവൂര്‍ : പെരുമ്പാവൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് പ്രതിക്ഷയേകുന്ന നഗരസഭ കായിക സ്റ്റേഡിയം പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.  അനുമതി ലഭ്യമായ പദ്ധതിക്ക് 2 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ ഗവ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അത്യാധുനിക നിലവാരത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് എന്‍ജിനീയറിംഗ്് വിഭാഗത്തെ ചുമതലപ്പെടുത്തും. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള അത് ലറ്റിക് അസോസിയേഷന്‍, കായിക രംഗത്തെ പ്രഗല്‍ഭരായ പ്രൊഫ പി.ഐ ബാബു, ടി.പി ഔസപ്പ്, രാജു പോള്‍, ജിമ്മി ജോസഫ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെയും സേവനം ലഭ്യമാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. സ്റ്റേഡിയം നിര്‍മ്മിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു. സ്റ്റേഡിയത്തില്‍ ഇലവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട് നിലനിര്‍ത്തിക്കൊണ്ടുതന്നെ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് സൗകര്യം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ഇതോടൊപ്പം കാണികള്‍ക്ക് സൗകര്യപ്രദമായ പവലിയന്‍, ശുചിമുറി സൗകര്യം, വ്യായാമ കേന്ദ്രം, ഡ്രസ്സിംഗ് ഏരിയ, വിവിധ കായിക ഇനങ്ങളായ ലോങ്ങ് ജമ്പ്, ഹൈജമ്പ്, പോള്‍ വാള്‍ട്ട്, ഹാര്‍മര്‍ ത്രോ എന്നിവയ്ക്ക് വേണ്ടി പ്രത്യക പിച്ചുകള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഉള്‍പ്പെടുത്തും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ അധ്യക്ഷതയില്‍ പെരുമ്പാവൂര്‍ ഗവ ബോയ്‌സ് സ്‌കൂളില്‍ നടന്ന പ്രഥമയോഗത്തില്‍ പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, കൗണ്‍സിലര്‍മാരായ പോള്‍ പാത്തിക്കല്‍, ഷെമി ഷാനവാസ്, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എ അലിയാര്‍, പിടിഎ പ്രസിഡന്റ് സിദ്ധിഖ് വടക്കന്‍, മറ്റ് പിടിഎ ഭാരവാഹികള്‍, ഹെഡ്മിസ്ട്രസ്സ് ഷീല എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!