ചരിത്രത്തിലെ ആദ്യ ഹൈക്കോടതി വനിത രജിസ്ട്രാർ ജനറലായി വാഴക്കുളം സ്വദേശിനി സോഫി തോമസ്
മുവാറ്റുപുഴ : തൃശൂര്‍ ജില്ല ജഡ്ജിയായിരുന്ന സോഫി തോമസിനെ കേരള ഹൈകോടതി രജിസ്ട്രാര്‍ ജനറലായി നിയമിച്ചു. നിലവിലെ രജിസ്ട്രാര്‍ ജനറലായിരുന്ന കെ. ഹരിപാല്‍ ഹൈകോടതി ജഡ്ജിയായ സാഹചര്യത്തിലാണ് സോഫി തോമസിനെ നിയമിച്ചത് . തൃശൂര്‍ ജില്ല ജഡ്ജിയുടെ ചുമതല തൃശൂര്‍ അഡീ. ജില്ല ജഡ്ജിക്ക് കൈമാറാനും ഉത്തരവില്‍ പറയുന്നുണ്ട്. കേരള ഹൈകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രജിസ്ട്രാര്‍ ജനറലാകുന്നത്.
ഹൈകോടതിയുടെ ചരിത്രത്തില്‍ ആദ്യ വനിത രജിസ്ട്രാര്‍ ചുമതലയേല്‍ക്കുമ്പോൾ അഭിമാനത്തോടെ മുവാറ്റുപുഴയും.വാഴക്കുളം ഏലുവിച്ചിറ കുടുംബാംഗമാണ് സോഫി.പ്രമുഖ എല്ലുരോഗ വിദഗ്ധന്‍ ഡോ. തോമസ് ആണ് ഭര്‍ത്താവ്. മകന് ഡോ. പ്രണോയ് പോള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എല്ലുരോഗ വിദഗ്ധനാണ്. മകള്‍ പ്രിയങ്ക പോള്‍ ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. തൃപ്പുണിത്തുറയിലാണ് താമസം.
എല്‍.എല്‍.എം പരീക്ഷയിലും മജിസ്ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം. 1991 ഫെബ്രുവരിയിൽ മാവേലിക്കര മജിസ്ട്രേറ്റായി നീതിന്യായ പീഠത്തിലേക്ക് നിയമനം ലഭിച്ചു . തുടർന്ന് 1994 മുതല്‍ 97 വരെ പെരുമ്പാവൂർ മജിസ്ട്രേറ്റായും 1997 മുതല്‍ 2000 വരെ തൃശൂര്‍ മുനിസിഫ് ആയും 2000 മുതല്‍ 2002 വരെ വടകരയിലും 2002 മുതല്‍ 2005 വരെ വൈക്കത്തും മജിസ്ട്രേറ്റായും പ്രവര്‍ത്തിച്ചു. 2005-ലാണ് എറണാകുളത്ത് സബ് ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ചത് .
2008 മുതല്‍ 2010 വരെ മുവാറ്റുപുഴയിൽ സബ് ജഡ്ജ് ആയിരുന്നു. 2010 ജൂലൈ നാലിനാണ് ജില്ല ജഡ്ജ് ആയുള്ള സ്ഥാനക്കയറ്റം ലഭിച്ചത്. 2011 മുതല്‍ 16 വരെ ഏറ്റുമാനൂര്‍ കുടുംബകോടതിയിലും, 2016 മുതല്‍ 18 വരെ ആലപ്പുഴ എം.എ.സി.ടി കോടതി ജഡ്ജ് ആയിരിരുന്നു .തുടർന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയി തൃശൂരിലേക്കുള്ള നിയമനം.
നിര്‍ണായകമായ നിരവധി കേസുകളാണ് സോഫി തോമസ് കൈകാര്യം ചെയ്തത്. മാറാട് കേസില്‍ നിന്ന് തുടങ്ങി സമീപകാലത്ത് മെല്‍ബണിലെ സാക്ഷികളുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്തി വിധി പറഞ്ഞ, പുതുക്കാട് പാഴായിയില്‍ നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. നൂലിഴ കീറി കേസുകളുടെ പരിശോധനയാണ് സോഫി തോമസ് എന്ന ജഡ്ജിയുടെ പ്രത്യേകത.