ജില്ലാ പഞ്ചായത്ത് 51 ലക്ഷം രൂപ നൽകും
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് 51 ലക്ഷം അനുവദിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ, രോഗനിർണയ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് തുക നീക്കി വെച്ചിരിക്കുന്നത്. ജീവിത ശൈലി രോഗമുള്ളവർ, മാനസിക അസ്വാസ്ഥ്യം ഉള്ളവർ തുടങ്ങിയ രോഗികളെ ചികിത്സിക്കാൻ ആവശ്യമുള്ള മരുന്നുകൾ വാങ്ങുന്നതിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നൽകും. തുടർ ചികിത്സക്ക് പോകാൻ കഴിയാത്ത ക്യാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്ന പ്രമേഹരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾ എന്നിവർക്ക് മരുന്ന് വാങ്ങുന്നതിനായി 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിൽ പരിശോധനകൾക്ക് സാമ്പിൾ എടുക്കുന്നതിനുള്ള സുരക്ഷാകവചം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ്, വികസന സ്ഥിര സമിതി അധ്യക്ഷ സരള മോഹനൻ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി. കെ. അയ്യപ്പൻ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജാൻസി ജോർജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. ഷൈല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.