സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം; കൈതച്ചക്ക മുഴുവൻ നാട്ടുകാർ കൊള്ളയടിച്ചു.
തൊടുപുഴ :ലോക്ക് ഡൗൺ മൂലം വിപണിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കൈതച്ചക്ക മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ ഉടമ പറഞ്ഞതായി വ്യാജസന്ദേശം പ്രചരിച്ചതോടെ നാട്ടുകാർ കൈതച്ചക്കമുഴുവൻ കൊള്ളയടിച്ചു.തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന്‍ ജോസിന്റെ കുത്താമ്പുള്ളിയിലുള്ള 6 ഏക്കര്‍ തോട്ടത്തിൽ കൃഷി ചെയ്ത കൈതച്ചക്കകളാണ് നാട്ടുകാർ പറിച്ചു കൊണ്ടുപോയത്. 2 ടണ്ണോളം കൈതച്ചക്കയാണ് നാട്ടുകാര്‍ ഇവിടെനിന്നും കടത്തിയത്.
കുറച്ചു ദിവസം മുമ്പ് തോട്ടത്തിലെ അതിഥി തൊഴിലാളികളുമായി സംസാരിച്ച് നാട്ടുകാരില്‍ ചിലര്‍ കുറച്ചു കൈതച്ചക്ക പറിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടത്തിലെ കൈതച്ചക്ക മുഴുവന്‍ പറിക്കാമെന്ന തരത്തില്‍ സന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചത്. ഇത് വിശ്വസിച്ച നാട്ടുകാർ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടത്തോടെ ചാക്കുകളുമായി തോട്ടത്തിലേയ്ക്ക് എത്തി വിളവെടുപ്പ് തുടങ്ങിയത്.ആളുകള്‍ കൂട്ടത്തോടെ പൈനാപ്പിൾ തോട്ടത്തിലേക്ക് എത്തുന്നത് ശ്രദ്ധയിൽ പെട്ട തോട്ടം സൂപ്പർവൈസർ പോലീസിൽ വിവരം അറിയിച്ചു. അറിഞ്ഞ് ഉടൻ പോലീസ് സംഭവസ്ഥലത്ത് എത്തി. പോലീസിനെ കണ്ട് നാട്ടുകാർ ചിതറിയോടി എങ്കിലും 11 പേരെ പിടികൂടുകയും എട്ടോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലം ഉടമയ്ക്ക് പരാതി ഒന്നുമിലെങ്കിലും ലോക്ക് ഡൗൺ ലംഘിച്ചതിനു നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.