ജില്ലയിൽ ദുരന്തങ്ങളെ നേരിടാൻ സന്നദ്ധരായി 32,223 പ്രവർത്തകർ

 

എറണാകുളം: ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ജില്ലയിൽ 32,223 സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തു. മെയ് മാസം അവസാനം വരെ സർക്കാരിൻ്റെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ഇവരെ പ്രയോജനപ്പെടുത്തും.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന പ്രവർത്തനം , ക്യാമ്പ് നടത്തിപ്പ്, ആരോഗ്യ പരിപാലനവും ശുചിത്വവും , ഒഴിപ്പിക്കൽ പ്രവർത്തനം എന്നിവയ്ക്കാണ് സന്നദ്ധ പ്രവർത്തകരുടെ സേവനം വിനിയോഗിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ ജില്ലാതല കൂട്ടായ്മയായ ഇൻ്റർ ഏജൻസി ഗ്രൂപ്പുകളെ വിവിധ മേഖലകളിലെ പ്രാവീണ്യം കണക്കിലെടുത്ത് ദുരന്ത പൂർവ്വ, ദുരന്താനന്തര പ്രവർത്തനങ്ങളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. ദുരന്ത ലഘൂകരണ , ദുരന്ത തയാറെടുപ്പ് സംബന്ധമായ പ്രവൃത്തികളിലും സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളിലും ഇവരെ ഉൾപ്പെടുത്തും. വിവിധ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതും ഇവർ വഴിയാകും. ഇതു വഴി പ്രവർത്തനങ്ങൾ കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ കഴിയും.

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു താൽകാലിക താമസ കേന്ദ്രങ്ങളിലും വിവിധ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ സന്നദ്ധ പ്രവർത്തകരെ ലഭ്യമാക്കുന്നതിനും ഗ്രൂപ്പിനെ ഉപയോഗിക്കും. ദുരന്താനന്തര പ്രവർത്തനത്തിൻ്റെ ഭാഗമായ ആരോഗ്യ ശുചീകരണ അനുബന്ധ മേഖലകളിലെ ജോലികൾക്കും സന്നദ്ധ സംഘടനകളെ ഉപയോഗിക്കും. ഇവരെ ഒരു സംഘടനയുടെയും ഭാഗമായി ആയിരിക്കില്ല പരിഗണിക്കുന്നത്. അത്തരമൊരു സംഘടനയുടെ മേൽവിലാസം ഇവർ സ്വീകരിക്കാനും പാടില്ല.
യാത്രയ്ക്കായുള്ള വാഹനം, ജോലി സമയത്തെ ഭക്ഷണം, ജോലി സമയത്ത് അപകടം പറ്റിയാലുള്ള ചികിത്സാ ചെലവ് എന്നിവ സർക്കാർ വഹിക്കും. ഇതൊഴിവാക്കിയാൽ സന്നദ്ധ പ്രവർത്തകരുടെ സേവനം സൗജന്യമായാണ് സർക്കാർ പ്രയോജനപ്പെടുത്തുന്നത്. കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് സാമൂഹിക സന്നദ്ധ സേന രൂപീകരിക്കുന്നത്. സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീർഘമായ പരിശീലനത്തിനു സമയമോ സാധ്യതയോ ഇല്ലാത്ത സ്വദേശ വിദേശവാസികൾക്ക് സേനയിൽ അംഗമാകാം. www.sannadham.kerala.in വഴി
രജിസ്ട്രേഷൻ തുടരുകയാണ്.

Back to top button
error: Content is protected !!