അതിഥി തൊഴിലാളികളുടെ മടക്കം: നിർബന്ധം പിടിക്കുന്നവരെ മാത്രം അയയ്ക്കാൻ നിർദ്ദേശം

 

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദ്ദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്‌ക്കേണ്ടതില്ല. ഇക്കാര്യം പോലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
മേയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങുന്നതിന് കേരളത്തിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചത്. ആദ്യ ട്രെയിനിൽ ഒഡീഷയിലേക്ക് 1200 പേരാണ് മടങ്ങിയത്.
ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ നിർമാണ മേഖല അടക്കം തൊഴിലിടങ്ങൾസജീവമാവുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക കരുതൽ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അതിഥി തൊഴിലാളികൾക്ക് ഇവ നൽകുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Back to top button
error: Content is protected !!