മൂവാറ്റുപുഴയിൽ നിന്ന് ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ഒഡീഷയിലേക്ക്..
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ഒഡിഷയിലേക്ക് പുറപ്പെടും. ലോക്ക് ഡൗൺ കാലത്ത് അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ആദ്യ ട്രെയിനാണ് ഇന്നു വൈകിട്ട് ആറിന് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെടുന്നത് .മുവാറ്റുപുഴയിൽ നിന്നും കെ എസ് ആർ റ്റി സി ബസിലാണ് ഇവരെ ആലുവയിലേക്ക് എത്തിക്കുന്നത്. യാത്രയിൽ ആകെ 1200 ഓളം തൊഴിലാളികളെ 24 കോച്ചുകളിൽ ആയാണ് കൊണ്ടുപോകുന്നത്. മറ്റൊരിടത്തും നിറുത്താതെ ആയിരിക്കും 1,836 കിലോമീറ്റർ ദൂരം. ട്രെയിൻ സഞ്ചരിക്കുക. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂർ, മേഖലകളിൽ ജോലി ചെയ്തിരുന്നവരാണ് നാട്ടിലേക്ക് മടങ്ങുക. സംസ്ഥാന തൊഴിൽ വകുപ്പ് മുഖാന്തിരം പേര് രജിസ്റ്റർ ചെയ്തവരെ പരിശോധനകൾ നടത്തി കോവിഡ് ലക്ഷണങ്ങൾ യാതൊന്നുമില്ലാത്തവരെ മാത്രമാണ് പോകാൻ അനുവദിക്കുന്നത്.സാമൂഹിക അകലം പാലിക്കാവുന്ന വിധത്തിലാണ് ഇവർക്ക് ഇരിപ്പിടം ഒരുക്കുകയെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനക്കുൾപ്പെടെ സൗകര്യങ്ങൾ റെയിൽവെ സ്റ്റേഷനിലും ഒരുക്കും.
സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി മാത്രം പ്രത്യേക സർവീസുകൾ നടത്താൻ റെയിൽവെ മന്ത്രാലയം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് സർവീസ് ആരംഭിക്കുന്നതെന്ന് റെയിൽവെ വൃത്തങ്ങൾ പറഞ്ഞു. ലക്ഷ്യസ്ഥാനം നിശ്ചയിക്കുന്നതും യാത്രക്കാരെ തിരഞ്ഞെടുക്കുന്നതുമുൾപ്പെടെ സർക്കാരാണ് നിശ്ചയിക്കുക. സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതുൾപ്പെടെ പതിവ് സംവിധാനങ്ങളുണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം നടത്തുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.