പൊട്ടിപൊളിഞ്ഞ ഫുട്പാത്തില്‍ ദുരിതത്തിലായി കാൽനടയാത്രക്കാർ
മൂവാറ്റുപുഴ : പൊട്ടിപൊളിഞ്ഞ ഫുട്പാത്തില്‍ കാടുകയറിയതോടെ കാല്‍നടയാത്ര ദുരിതമായി. മൂവാറ്റുപുഴ കാവുംപടി റോഡിലാണ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമനുഭവിക്കേണ്ടിവരുന്നത്. കച്ചേരിത്താഴത്തു നിന്നാരംഭിക്കുന്ന കാവുംപടി റോഡിന്‍റെ കെ.എസ്.ഇ.ബി ഓഫീസ് കഴിഞ്ഞുള്ള ഭാഗത്തെ ഫുട്പാത്താണ് പൊട്ടിപൊളിഞ്ഞ് കിടക്കുന്നത്. മഴ ആരംഭിച്ചതോടെ പൊട്ടിപൊളിഞ്ഞ ഫുട്പാത്തില്‍ നിറയെ പുല്ലും കാടും കയറി ഫുട്പാത്ത് കാണത്ത രൂപത്തിലായി. ഇഴജന്തുക്കള്‍ കയറി ഇരുന്നാല്‍ പോലും യാത്രക്കാര്‍ക്ക് കാണാന്‍കഴിയാത്ത രൂപത്തിലേക്ക് പുല്ലും കാടും വളര്‍ന്നിരിക്കുന്നു. പുഴക്കരകാവ്, മൂവാറ്റുപുഴകാവ്, എന്നീ ആരാധനായത്തിലേക്കും നിര്‍മ്മല ജൂനിയര്‍ സ്ക്കൂളിലേക്കും, പോലീസ് സ്റ്റേഷന്‍, പൊതുമരാമത്ത് ഓഫീസ്, എഇഒ ഓഫീസ്, എംവിഐപി ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്കും പോകേണ്ടവര്‍ക്ക് കാല്‍നടയാത്ര ചെയ്യേണ്ടണ്ട ഫുട് പാത്താണ് നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നത്. ഫുട് പാത്തില്‍ വിരിച്ച ടൈല്‍ പൊട്ടിപൊളിഞ്ഞ് ചിതറികിടക്കുകയാണ്. ദിവസവും നൂറുകണക്കിന് ആളുകള്‍ നടക്കുന്ന ഫുട് പാത്ത് പൊട്ടിപൊളിഞ്ഞ്കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. തിരക്കേറിയ റോഡായതിനാല്‍ ഫുട്പാത്ത് മാത്രമേ കാല്‍നടയാത്രക്കാര്‍ക്ക് ആശ്രയമുള്ളു. റോഡിന്‍റെ ഇരുവശത്തേയും പുല്ലുംകാടും വെട്ടിമാറ്റുകയും പൊട്ടിപൊളിഞ്ഞ ടൈലുകള്‍മാറ്റി പുതിയത് നിരത്തി ഫുട് പാത്ത് കാല്‍നടയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.