മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിന് 64-കോടി രൂപയുടെ കിഫ്ബി അംഗീകാരം.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിന് 64-കോടി രൂപയുടെ കിഫ്ബി അംഗീകാരം ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. ഇന്നലെ ചേര്‍ന്ന കിഫ്ബി എക്‌സിക്യുട്ടീവും കിഫ്ബി ബോര്‍ഡ് യോഗവുമാണ് മൂവാറ്റുപുഴ ബൈപാസിന്റെ നിര്‍മ്മാണത്തിനായി 64-കോടി രൂപയ്ക്ക് അംഗീകാരം നല്‍കിയത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും പൊളിച്ച് മാറ്റുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുമായി 35-കോടി രൂപയും, റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 29-കോടി രൂപയും അടക്കം 64-കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം ലഭിച്ചത്. ബൈപാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കിഫ്ബി പ്രവര്‍ത്തികളുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹ്ക്കിള്‍ ആയ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എയും നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയറും സര്‍ക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലില്‍ പാലത്തിന്റെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമുള്ള റോഡിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്ത് വെള്ളൂര്‍കുന്നം വില്ലേജിന്റെ പരിധിയില്‍ വരുന്ന 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം വില്ലേജിന് കീഴില്‍ ഒരാളുടെ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. പാലത്തിന്റെ മറുവശം മാറാടി വില്ലേജിന്റെ അധീനതയിലാണ്. 130 കവല മുതല്‍ പാലം വരെയുള്ള പ്രദേശത്തെ 1.6 കിലോമീറ്റര്‍ ദൂരമാണുള്ളത്. 12-വര്‍ഷം മുമ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച സര്‍വ്വേ കല്ലുകളില്‍ പലതും അപ്രതിക്ഷമായി. ഈ സ്ഥലങ്ങളെല്ലാം പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അപ്രതിക്ഷമായ സര്‍വ്വേ കല്ലുകള്‍ പുനസ്ഥാപച്ചു. 1.26 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനായി ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എം.സി. റോഡില്‍ 130 ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് പദ്ധതി.

ചിത്രം- മുറിക്കല്‍ ബൈപാസ്

Back to top button
error: Content is protected !!