മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ യു.ഡി.എഫ്. കൗൺസിലർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡി.സി.സി.
മൂവാറ്റുപുഴ: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ യു.ഡി.എഫ്. കൗൺസിലർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡി.സി.സി.മൂവാറ്റുപുഴ നഗരസഭ ഹാളിൽ നടന്ന വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വിവാദത്തിൽ. സിനി ബിജുവിനെയാണ് യു.ഡി.എഫ്. വൈസ് ചെയർ പേഴ്സൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. സിനി ബിജുവിന് 13 വോട്ടാണ് ലഭിച്ചത്, എതിർ സ്ഥാനാർത്ഥിക്ക് 11 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. 2 ബി.ജെ.പി. അംഗങ്ങളും ഒരു സ്വതന്ത്രയും ഉൾപ്പെടെ മൂന്നുപേർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച അജി മുണ്ടാട്ടിന്റെ പിന്തുണ യു.ഡി.എഫിനൊപ്പം ആയിരുന്നു. മുൻ കൗൺസിലറും ഇപ്പോഴത്തെ പതിമൂന്നാം വാർഡ് കൗൺസിലറുമായ പ്രമീള ഗിരീഷ്കുമാർ വോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് ഡി.സി.സി. കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിപ്പ് മനപ്പൂർവ്വം ലംഘിക്കുകയും വോട്ട് അസാധുവാക്കുകയും ചെയ്ത്, മത്സരിച്ച സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ വേണ്ടി നടത്തിയ പ്രവർത്തനത്തെയും ചോദ്യം ചെയ്തുകൊണ്ടാണ് ഡി.സി.സി. പ്രസിഡന്റ് ടി. ജെ. വിനോദ് പ്രമീള ഗിരീഷ് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൗൺസിലറുടെ ഈ പ്രവർത്തി അതീവഗുരുതരമായ പാർട്ടി അച്ചടക്ക ലംഘനമായി പാർട്ടി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏഴു ദിവസത്തിനകം നേരിട്ട് ഹാജരായി രേഖാമൂലം കാരണം ബോധിപ്പിക്കണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ടി.ജെ. വിനോദ് കത്തിൽ അറിയിച്ചു.