പട്ടിമറ്റം സ്വർണ്ണക്കാട്ട് ക്ഷേത്രത്തിൽ വൻ മോഷണം.
കോലഞ്ചേരി :പട്ടിമറ്റം കൈതക്കാട് സ്വർണ്ണക്കാട്ട് കാവ് ഭദ്രകാളി ക്ഷേത്രത്തിൽ വൻ മോഷണം. തിരുവാഭരണമടക്കം 2 ലക്ഷത്തോളം രൂപയുടെ ക്ഷേത്ര മുതൽ കളവ് പോയി. പട്ടിമറ്റം കൈതക്കാട് പെരിയാർവാലി കനാൽ റോഡിന് സമീപമാണ് ക്ഷേത്രം. നിത്യപൂജയില്ലാത്ത ക്ഷേത്രമായതിനാൽ മോഷണം നടന്നത് എന്നാണെന്ന് വ്യക്തമല്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി നട തുറന്ന് പൂജ നടന്നത്. വ്യഴാഴ്ച വൈകീട്ട് വിളക്ക് തെളിയിക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിൽ കുത്തിത്തുറന്ന് ആഭരണപ്പെട്ടിയും ഗോളകയും, ക്ഷേത്ര തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഓട്ടുരളിയും നിലവിളക്കും ഉൾപ്പെടെയുള്ള സാമഗ്രികളാണ് മോഷണം പോയതെന്നും പോലീസിൽ പരാതി നൽകിയിട്ടുള്ളതായും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.