സംസ്ഥാനത്താദ്യം എലിപ്പനി തിരിച്ചറിഞ്ഞ ഡോക്ടർ മറിയാമ്മ കുര്യാക്കോസ് വിരമിക്കുന്നു
കോലഞ്ചേരി :എം. ഒ. എസ്. സി. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. മറിയാമ്മ കുര്യാക്കോസ് 41 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിച്ചു . എം. ഒ. എസ്. സി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത ഡോക്ടർ എന്ന ബഹുമതിയോടെയാണ് ഡോ. മറിയാമ്മ കുര്യാക്കോസ് വിരമിക്കുന്നത്.
സംസ്ഥാനത്ത് എലിപ്പനിക്കു കാരണമാകുന്ന Leptospira എന്ന ബാക്ടീരിയ മനുഷ്യനിൽ കണ്ടെത്തിയത് ഡോ. മറിയാമ്മ കുര്യാക്കോസ് ആണ്. ഇംഗ്ലണ്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്തമായ ‘ട്രാൻസാക്ഷൻസ് ഓഫ് ദി റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ ആൻഡ് ഹൈജീൻ’ എന്ന ജേർണലിൽ 1990-ൽ പ്രസിദ്ധീകരിക്കപെട്ടതോടെയാണ് ഈ കണ്ടുപിടുത്തതിനു അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
29-11-21 നു വൈകിട്ടു 3 pm ന് ആശുപത്രിയിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹോസ്പിറ്റൽ സെക്രട്ടറിയും സിഇഒയുമായ ശ്രീ. ജോയി പി ജേക്കബ് ആമുഖപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ. കെ. ദിവാകർ, റിട്ടയേഡ് മെഡിക്കൽ ഡയറക്ടർ ഡോ. സി. കെ. ഈപ്പൻ, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പ്രൊഫ. തോമസ് പി. വി., എച്ച്.ആർ. ഹെഡ് അഡ്വ. ബിജോയ് കെ. തോമസ്, ജനറൽ മെഡിസിൻ എച്ച്. ഒ.ഡി. ഡോ. അബ്രഹാം ഇട്ടിയച്ഛൻ, ഡോ. റെജി പോൾ, ഫാ. ജോൺ കുര്യാക്കോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമ്മേളനത്തിൽ ഡോ. മറിയാമ്മ കുര്യാക്കോസിന്റെ പ്രശംസനീയമായ സേവനങ്ങൾക്ക് നന്ദിസൂചകമായി മെഡിക്കൽ മിഷൻ ഓർഗ്ഗനൈസിങ് സെക്രട്ടറി ശ്രീ. സണ്ണി കെ. പീറ്റർ പൊന്നാടയും, ആശുപത്രി സെക്രട്ടറിയും സിഇഒ യുമായ ശ്രീ. ജോയി പി. ജേക്കബ് ഉപഹാരവും നൽകി ആദരിച്ചു.