മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ; സംയുക്ത പരിശോധന നടത്തി.
പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം. എൽ. എ യുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നി വിഭാഗങ്ങളാണ് സംയുക്ത പരിശോധന നടത്തിയത്. തർക്കം മൂലം ഇവിടെ പണികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നിവയുടെ കേബിളുകളും പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കും.എങ്കിൽ മാത്രമാണ് കല്ല് പൊട്ടിക്കുന്ന പ്രവൃത്തി പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളു. തൃക്ക അമ്പലത്തിന്റെ ഭാഗത്താണ് ഇത് മറ്റേണ്ടത്.
മൂന്നര കിലോമീറ്റർ ദൂരത്തിൽ ജി.എസ്.ബി മിശ്രിതം ഇട്ട് ബലപ്പെടുത്തുന്ന പ്രവൃത്തി പൂർത്തിയായി. ആകെ 6.500 കിലോമീറ്റർ ദൂരത്തിലാണ് ജി.എസ്.ബി മിശ്രിതം വിരിക്കുന്നത്. വളയൻചിറങ്ങര മുതൽ വാരിക്കാട് വരെയുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്തു. ഇവിടെ 20 സെന്റിമീറ്റർ വീതം കനത്തിൽ ജി.എസ്.ബി മിശ്രിതവും വെറ്റ് മിക്സ് മെക്കാടവും വിരിച്ചു റോഡ് ഉയർത്തി ബലപ്പെടുത്തും. തുടർന്ന് 2 തലത്തിലുള്ള ടാറിംഗ് പൂർത്തിയാക്കും.
8 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. പദ്ധതിയിൽ ആദ്യമുണ്ടായിരുന്ന കലുങ്കുകൾക്ക് പുറമെ 4 ചെറിയ കലുങ്കുകൾ കൂടി നിർമ്മിക്കേണ്ടി വരും. ഇതിൽ 3 എണ്ണം മണ്ണൂർ ജംഗ്ഷനിലാണ് നിർമ്മിക്കുന്നത്. വളയൻചിറങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. വളയൻചിറങ്ങര ഐടിഐ യോട് ചേർന്നുള്ള കലുങ്കിലേക്ക് ഇത് ചേർക്കും. എത്രയും വേഗത്തിൽ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.