നവംബർ മുതൽ വീട്ടിലെത്തിക്കുന്ന പാചകവാതകം വാങ്ങാൻ ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) സംവിധാനം
മൂവാറ്റുപുഴ : വീടുകളില്‍ നേരിട്ടുളള പാചകവാതക വിതരണത്തിന് ഒറ്റതവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികളുടെ തീരുമാനം. സിലിണ്ടറുകൾ മോഷണം പോകുന്നത് തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം എന്ന് കമ്പനികൾ അറിയിച്ചു. ആദ്യപടിയെന്ന നിലയില്‍ വീടുകളില്‍ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കാണ് പാസ്‌വേര്‍ഡ് വേണ്ടി വരിക. നൂറോളം സ്‌മാര്‍ട്ട് നഗരങ്ങളിലാകും ഇത്തരത്തില്‍ വിതരണം ഉണ്ടാകുക. വിതരണം എളുപ്പമാകുന്നതോടെ കൂടുതല്‍ നഗരങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കും. പരീക്ഷണാര്‍ത്ഥത്തില്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ ഇത് നടപ്പിലാക്കിയിരിക്കുകയാണ്.
ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കാനുളള നടപടി വളരെ ലളിതമാണ്. മൊബൈല്‍ വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോൾ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാല്‍ മതിയാകും. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്‌പ്പാണെന്ന് കമ്പനികൾ പറയുമ്പോഴും കൃത്യമായി മേല്‍വിലാസം പുതുക്കാത്തവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാദ്ധ്യത. മേല്‍വിലാസവും ഫോൺ നമ്പറും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്. നവംബര്‍ 1 മുതലാകും ഈ സംവിധാനം നൂറ് സ്‌മാര്‍ട്ട് നഗരങ്ങളില്‍ നടപ്പാക്കുക. കൊമേര്‍ഷ്യല്‍ സിലിണ്ടറുകള്‍ക്ക് ഇത് ബാധകമല്ല.