കളിയാരവങ്ങള്‍ക്ക് വിടനല്‍കി ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നു

കോതമംഗലം : കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകന്‍ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഈ മാസം 31 ന് പടിയിറങ്ങുന്നു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തില്‍ നിന്നാണ് ഈ പടിയിറക്കം. കോതമംഗലം എം. എ. കോളേജിന് നിരവധി കായിക നേട്ടങ്ങളും , രാജ്യത്തിനു നിരവധി കായിക താരങ്ങളെയും സംഭാവന ചെയ്തതില്‍ മുഖ്യ പങ്ക് ഡോ. മാത്യൂസിനുണ്ട്. കോതമംഗലത്തു വോളിബോള്‍ കളിക്ക് വേരോട്ടം ഉണ്ടാക്കിയെടുത്തതും, വോളി ബോള്‍ താരങ്ങളെ വാര്‍ത്തെടുത്തതും ഇദ്ദേഹം തന്നെ. കോതമംഗലത്തെ കായിക പരീശീലകരില്‍ ആദ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയതും ഡോ മാത്യൂസ് ആണ്. രാജ്യത്തിന് മികച്ച കായിക താരങ്ങളെ സമ്മാനിച്ചതിന്, കേരളത്തിലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജി. വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് 2017ല്‍ ഇദ്ദേഹത്തെ തേടിയെത്തി.നിരവധി കായിക നേട്ടങ്ങളാണ് ഡോ. മാത്യൂസിലൂടെ എം. എ. കോളേജ് നേടിയത്.1994ല്‍ ആണ് ഡോ. മാത്യൂസ് കോതമംഗലം എം. എ. കോളേജില്‍ കായിക അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.1992 മുതല്‍ 94 വരെയുള്ള രണ്ട് വര്‍ഷക്കാലം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് )യുടെ വോളി ബോള്‍ കൊച്ചായിരുന്നു. എം. എ. കോളേജിന് മികച്ച വോളി ബോള്‍ ടീമിനെ സൃഷ്ട്ടിക്കുന്നതില്‍ മുഖ്യ പങ്ക് മാത്യൂസ് വഹിച്ചു.4 പ്രാവശ്യമാണ് എം. എ. കോളേജ് വോളി ടീം, മാത്യൂസിന്റെ പരിശീലന മികവില്‍ എം. ജി. യൂണിവേഴ്‌സിറ്റി കീരിടം നേടിയത്.9 തവണ എം. ജി. യൂണിവേഴ്‌സിറ്റി യുടെ വോളിബോള്‍ ടീം പരിശീലകനായും ,3 തവണ കേരള സംസ്ഥാന ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ടിച്ചു.3 ഫെഡറഷന്‍ കപ്പ് കളുടെ ടെക്‌നിക്കല്‍ ഒഫീഷ്യലും,15ല്‍ പരം അഖിലേന്ത്യ ടൂര്‍ണമെന്റുകളുടെ ഒഫീഷ്യലുമായിരുന്നു.എം. ജി. യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് കൌണ്‍സില്‍ അംഗമായും, സ്റ്റാഫ് സെലെക്ഷന്‍ അംഗമായും, സ്റ്റാഫ് പ്രൊമോഷന്‍ കമ്മിറ്റി അംഗമായും, എം. ജി. യൂണിവേഴ്‌സിറ്റി കായിക വകുപ്പിന്റെ പി. ജി ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗമായും എല്ലാം തിളങ്ങിയ വ്യക്തിയാണ് മാത്യൂസ്. നിരവധി തവണ അത്ലറ്റിക് ഫെഡറഷന്‍ ഓഫ് ഇന്ത്യയുടെ ടെക്‌നിക്കല്‍ ഒഫീഷ്യല്‍ ആയിരുന്നു. വോളിബോള്‍ അസോസിയേഷന്റെ എറണാകുളം ജില്ലാ തല മത്സരങ്ങളുടെ ചെയര്‍മാന്‍ റഫറീയായി 5 വര്‍ഷം സേവനം ചെയ്യ്തു.5 വര്‍ഷം കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്റെ കോച്ചിങ് കമ്മിറ്റി കണ്‍വീനറും ആയിരുന്നു ഇദ്ദേഹം. ഡോ. മാത്യുസിന്റെ നേതൃത്വത്തിലാണ് 2021 ലെ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും,ദക്ഷിണ മേഖല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും കോതമംഗലം എം. എ. കോളേജ് സ്റ്റേഡിയത്തില്‍ നടന്നത്.2002ല്‍ അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല പുരുഷ – വനിതാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ് സംഘടിപ്പിച്ചതും മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു.2016ലെ എം. ജി യൂണിവേഴ്‌സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കോതമംഗലം എം. എ. കോളേജില്‍ സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്. ആ വര്‍ഷം കോളേജ് ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായിരുന്നു കോതമംഗലം എം. എ. കോളേജ്. രാജ്യത്തിന് മികച്ചകായിക താരങ്ങളെ സംഭാവന ചെയ്ത കോളേജ് എന്ന നിലയില്‍ 2019 ല്‍ കോതമംഗലം എം. എ. കോളേജിന് മനോരമ ട്രോഫി നേടി കൊടുത്തതിലും മാത്യൂസിന്റെ പങ്ക് ചെറുതല്ല.എം. ജി യൂണിവേഴ്‌സിറ്റി പുരുഷ- വനിത നീന്തല്‍ മത്സരത്തിലും, കായിക മത്സരത്തിലും നിരവധി തവണ എം. എ. കോളേജ് കീരിടം ചൂടിയതിലെ മുഖ്യ വിജയ ശില്‍പ്പിയാണ് ഡോ.മാത്യൂസ്.മുവാറ്റുപുഴ, ഈസ്റ്റ് മാറാടി പുല്‍പ്പാറയില്‍ കുടുംബാംഗമാണ്.കൂത്താട്ടുകുളം, വടകര സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപിക ജെമി ജോസഫ് ആണ് ഭാര്യ. ജെഫ് ജേക്കബ് മാത്യൂസ്, ജെയ്ക് ജോസഫ് മാത്യൂസ് എന്നിവരാണ് മക്കള്‍.

 

Back to top button
error: Content is protected !!