കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: അവലോകന യോഗം ചേർന്നു

കൊച്ചി:  നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഹൈക്കോടതി പരിസരം, എം. ജി റോഡ്, ബാനർജി റോഡ്, മുല്ലശ്ശേരി കനാൽ തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികൾ യോഗത്തിൽ വിലയിരുത്തി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.

കാനകളുടെയും കനാലുകളുടെയും ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകി. കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. വെള്ളമൊഴുകി പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഗ്രേറ്റിംഗ്സ് ഇളക്കി മാറ്റുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് പരിശോധന നടത്തും. ഇത്തരക്കാർക്കെതിരെ കർശന നടപടികളും സ്വീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ജോലികളുടെ ഭാഗമായി കനാലുകൾ വൃത്തിയാക്കുകയും വെള്ളമൊഴുകി പോകുന്നതിനു കൂടുതൽ ഓവുകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. മുല്ലശ്ശേരി കനാലിൽ നിന്ന് വെള്ളം വേഗത്തിൽ ഒഴുകി പോകുന്നതിനുള്ള സംവിധാന മേർപ്പെടുത്തുന്നതിന് നടപടി പുരോഗമിക്കുകയാണ്.

യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, പൊതുമരാമത്തു വകുപ്പ്, കൊച്ചി സ്മാർട്ട്‌ മിഷൻ ലിമിറ്റഡ്, വിശാല കൊച്ചി വികസന അതോറിറ്റി, പോലീസ്, അഗ്നി രക്ഷ സേന കൊച്ചി കോർപറേഷൻ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!