രാമമംഗലം സ്വദേശിയിൽ നിന്നും അമ്പത്തിരണ്ട് ലക്ഷം രൂപ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ.
മൂവാറ്റുപുഴ :ടെലികമ്യൂണിക്കേഷൻ സി.ഐ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ വീട്ടമ്മയും മകനും അറസ്റ്റിൽ. തൃപ്പൂണിത്തുറ തിരുവാങ്കുളം മഠത്തിപ്പറമ്പിൽ ഉഷ (50), മകൻ അഖിൽ (25) എന്നിവരാണ് ആലുവ പോലിസിന്റെ പിടിയിലായത്. പുത്തൻകുരിശ്, രാമമംഗലം സ്വദേശിയുടെ പക്കൽ നിന്നും പലഘട്ടങ്ങളിലായി അമ്പത്തിരണ്ട് ലക്ഷം രൂപയാണ് ഇവർ വാങ്ങിയത്. ഉഷയും രാമമംഗലം സ്വദേശിയും പ്രീഡിഗ്രിക്ക് കോലഞ്ചേരിയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. വർഷങ്ങൾക്കുശേഷം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിലൂടെ പരിചയം പുതുക്കി. ആലുവ ടെലികമ്യൂണിക്കേഷനിൽ ഇൻസ്പെക്ടാറാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് ഉഷ ബിസിനസ് ആവശ്യത്തിൻറെ പേരിൽ ആദ്യം പത്ത് ലക്ഷം രൂപ വാങ്ങി. പിന്നീട് ബാങ്ക് അക്കൗണ്ട് വഴി 42 ലക്ഷത്തോളം രൂപയും കൈപ്പറ്റി. ഇതിൽ 10 ലക്ഷം രൂപ മകനാണ് ബ്ലാങ്ക് ചെക്ക് നൽകി വാങ്ങിയത്. പിന്നീട് ഈ ചെക്ക് മാറാൻ ബാങ്കിൽ നൽകിയപ്പോൾ അക്കൗണ്ടിൽ പണമില്ലത്തതിനാൽ മടങ്ങുകയായിരുന്നു. ആറു ലക്ഷം രൂപ അമ്മയും മകനും തിരിച്ചു നൽകി. കഴിഞ്ഞ വർഷം അവസാനമാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ആലുവ എസ്.എച്ച്.ഒ സി.എൽ സുധീർ, എസ്.ഐ. എം.എം ഖദീജ, എ.എസ്.ഐ ബിനോജ് ഗോപാലകൃഷണൻ, സി.പി.ഒ. സജീവ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ ക്കുറിച്ച് അന്വഷണം വ്യാപിപ്പിച്ചതായി എസ്.പി കാർത്തിക്ക് പറഞ്ഞു.