ഗ്രാമങ്ങള്‍ ഫുട്ബാള്‍ ലഹരിയില്‍; കൂറ്റന്‍ ഫ്‌ലക്‌സുമായി ബ്രസീല്‍

പെരുമ്പാവൂര്‍: ലോകകപ്പ് ഫുട്ബാളിന് പന്തുരുളാന്‍ നാലു ദിനം മാത്രം ബാക്കി നില്‍ക്കെ നാട്ടിന്‍പുറങ്ങളെല്ലാം ആവേശപ്പെരുക്കത്തിലാണ്. ഇഷ്ട ടീമുകളുടെ വമ്പന്‍ കട്ടൗട്ടുകളും ഫ്‌ളക്സുകളും വഴിയോരങ്ങളില്‍ നിറഞ്ഞു. കളികള്‍ കാണാന്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഫാന്‍സ് അസോസിയേഷനുകള്‍. മുടിക്കല്‍, വല്ലം, ഓണമ്പിള്ളി, കണ്ടന്തറ, അല്ലപ്ര, വെങ്ങോല, പള്ളിക്കവല, തണ്ടേക്കാട് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഫുട്ബാള്‍ ലഹരിയിലാണ്. ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്‌ളക്സ് ബോര്‍ഡ് മുടിക്കല്ലിലെ വഞ്ചിനാട് സ്ഥാപിച്ചതാണെന്ന് ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ അവകാശപ്പെട്ടു. 75 അടി നീളവും 10 അടി ഉയരവുമുള്ള ഫ്‌ലക്സാണ് ഒരു ദിവസം നീണ്ട പരിശ്രമത്തിലൂടെ വഞ്ചിനാട് സ്ഥാപിച്ചത്. പ്രദേശത്ത് ലോകകപ്പ് ഫുട്ബാള്‍ ആവേശം ഇത്രയും പാരമ്യത്തില്‍ എത്തിയത് ഇത്തവണയാണ്.

ആരാധക കൂട്ടങ്ങള്‍ മത്സര സ്വഭാവത്തോടെ വമ്പന്‍ കട്ടൗട്ടുകളും വെച്ചിട്ടുണ്ട്. അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍ ടീമുകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും വലിയ ഫ്‌ലക്സുകള്‍ ഉയര്‍ന്നു. ചെറുവേലിക്കുന്ന്, സൗഹൃദ ജംഗ്ഷന്‍, വെസ്റ്റ് മുടിക്കല്‍ എന്നിവിടങ്ങളില്‍ മല്‍സരിച്ചാണ് ബോര്‍ഡുകള്‍ വെച്ചിട്ടുള്ളത്. ടീമിലെ മുഴുവന്‍ താരങ്ങളും കോച്ചും ചിത്രങ്ങളിലുണ്ട്.

Back to top button
error: Content is protected !!