കോടതി ജീവനക്കാരന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി.
മൂവാറ്റുപുഴ : പോത്താനിക്കാട് ബീവറേജസിന് സമീപമുള്ള കനാലില്‍ കോടതി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേവികുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരനായിരുന്ന കല്ലൂര്‍ക്കാട് തഴുവംകുന്ന് സ്വദേശി കരയില്‍ പീടിയേക്കല്‍ വീട്ടില്‍ കുരുവിളയുടെ മകന്‍ ജിസ്‌മോന്റെ (45) മൃതദേഹമാണ് മൂവാറ്റുപുഴ വാലി കനാലിലൂടെ ഒഴുകിയെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട്, അടിവാട്, പിടവൂര്‍ വഴി കടന്നു പോകുന്ന കനാലില്‍ പോത്താനിക്കാട് ഭാഗത്തുവെച്ച് മൃതദേഹം ഒഴുകിവരുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരക്കെടുത്തത്. അവിവാഹിതനാണ് പരേതൻ . പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കോവിഡ് പരിശോധനക്ക് ശേഷം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തി.