മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോലഞ്ചേരി: മദ്യപാനത്തെത്തുടർന്നുള്ള തർക്കത്തിനിടെ വീട്ടിലെ മച്ചിൽനിന്നും സഹോദരൻ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പിന്നീട് പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പുന്നോർക്കോട് കണ്ടാരത്തുംകുടി പ്രസാദി (39)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അനുജൻ പ്രദീപാണ് (38) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിൽ മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. തർക്കം രൂക്ഷമായതോടെ പ്രദീപ് വീടിന്റെ മച്ചിന്റെ മുകളിൽകയറി ഒളിച്ച് രക്ഷപെടാൻ ശ്രമിച്ചതുകണ്ട ജ്യേഷ്ഠൻ അവിടെയെത്തി താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.തുടർന്ന് പട്ടിക കൊണ്ട് അടിക്കുകയും ചെയ്തു. താഴെവീണ പ്രസാദിന് കാര്യമായ അസ്വസ്ഥതകൾ ഒന്നുമില്ലാതിരുന്നതിനാൽ നാട്ടുചികിത്സയാണ് വീട്ടുകാർ നൽകിയത്. പിറ്റേന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. അനുജൻ മരിച്ചതറിഞ്ഞ് വിവധ ഇടങ്ങളിലായി ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.