കേരളത്തെ അവഗണിച്ച ബഡ്ജറ്റ് :- ഡീൻ കുര്യാക്കോസ് എം.പി.

 

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യം വച്ച് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ച യാതൊരു പ്രഖ്യാപനവും ഉണ്ടായില്ലെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്. അങ്കമാലി-ശബരി റയിൽവേക്കായി കേരളം പദ്ധതി ചിലവിന്റെ പകുതി തുക നൽകാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ആ പദ്ധതിയെ സംബന്ധിച്ച് യാതോരു പ്രഖ്യാപനവും ഉണ്ടാകാത്തതും പ്രതിഷേധാർഹമാണെന്നും ഈ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും എം.പി. കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെയും, ആസാമിലെയും തേയില തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധകരമാണ്. ഇടുക്കിയിൽ തോട്ടം മേഖല കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും, പീരുമേട്ടിൽ തോട്ടങ്ങൾ ഇപ്പോഴും പൂട്ടി കിടക്കുകയുമാണ്. ഇത്തരം സാഹചര്യത്തിൽ ഒരു പാക്കേജിൽ നിന്നും ഒഴിവാക്കപ്പെട്ടത് തികഞ്ഞ അവഗണനയാണ്. പാക്കേജിൽ കേരളത്തെ കൂടി ഉൾപ്പെടുത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗ്ഗമായിട്ടുള്ള ടൂറിസം മേഖലക്കായി ഒരു ഉത്തേജന പാക്കേജ് പ്രതീക്ഷിച്ചെങ്കിലും യാതൊന്നും ലഭിച്ചില്ല. കാർഷിക മേഖലയെ പുനരുദ്ധരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സർക്കാർ യഥാർത്ഥ കൃഷിക്കാരനെതിരെയുള്ള യുദ്ധപ്രഖ്യാപനമായ 3 കരിനിയമങ്ങൾ പിൻവലിക്കാതെയും, കർഷകരുടെ കടങ്ങൾക്ക് യാതൊരു ഇളവുകൾ പ്രഖ്യാപിക്കാതെയും കർഷകരെ വഞ്ചിച്ചിരിക്കുകയുമാണെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

Back to top button
error: Content is protected !!