മൂവാറ്റുപുഴയിലെ ആശുപത്രി ഉടമയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച തട്ടിപ്പുവീരനെ പോലീസ് പിടികൂടി.കാമുകിക്കും,ഭാര്യക്കുമൊപ്പം ഒളിവിൽ താമസിച്ചു വരവേയാണ് പിടിയിലായത്…..
വാർത്ത :-ശ്രീവിദ്യ കെ.എം
മൂവാറ്റുപുഴ : സബൈൻ ഹോസ്പിറ്റൽ ഉടമയായ ഡോ. സബൈനിൽ നിന്നും പണം തട്ടാൻ ശ്രമിച്ച തട്ടിപ്പുവീരനെ പോലീസ് പിടികൂടി.ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനു മാത്യുവാണ്(42) പിടിയിലായത്. രണ്ടുവർഷം മുൻപ് ഹോസ്പിറ്റൽ ഡോക്യുമെന്ററി ചെയ്യാനെന്ന പേരിൽ ബിനു ഡോക്ടറെ സമീപിക്കുന്നത്.വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ പതിനായിരം രൂപയും ഡോക്ടറിൽ നിന്ന് ബിനു കൈക്കലാക്കി.പിന്നീട് ചിത്രീകരണത്തിനായി പകർത്തിയ ആശുപത്രി ദൃശ്യങ്ങൾ മോശപ്പെട്ട രീതിയിൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും 5 ലക്ഷം രൂപ നൽകുകയാണെങ്കിൽ തീരുമാനത്തിൽ നിന്നും പിന്മാറാമെന്നായിരുന്നു ബിനുവിന്റെ ആവശ്യം .
ഈ തട്ടിപ്പുവീരനെ കൈയോടെ പിടികൂടാൻ തീരുമാനിച്ച ഡോക്ടർ സബൈൻ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി വീഡിയോയിൽ പകർത്തി. പകർത്തിയ ദൃശ്യങ്ങളും ബിനുവുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം പോലീസിനെ സമീപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം മുങ്ങിയപ്പോൾ ബിനുവിനൊപ്പം ഭാര്യയും കാമുകിയും ഒപ്പം ചേർന്നു. നാടുവിട്ട പ്രതിയെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കൂർഗിൽ നിന്നും പിടികൂടുകയായിരുന്നു. ഡിവൈഎസ്പി വി രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി ഹരിക്കുട്ടൻ,എസ് ഐ മാരായ കെ.എൽ ഷാന്റി,എ. എ രവിക്കുട്ടൻ, എസ് പി ഒ നിയാസ് ബീരാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.