ബാങ്ക് കളക്ഷൻ ഏജന്റിനെ മർദ്ദിച്ചത് : വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തു

മൂവാറ്റുപുഴ: ബാങ്കിലെ കളക്ഷൻ ഏജന്റിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച വ്യാപാരിക്കെതിരെ പൊലീസ് കേസടുത്തു. കേരള ബാങ്ക് മൂവാറ്റുപുഴ ശാഖയിലെ ഡെയ്‌ലി ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റായ പായിപ്ര നാരിയേലിൽ എൽദോസ്.എൻ. മാത്യു (56)വിനെ ക്രൂരമായി മർദ്ദിച്ചത്. മൂവാറ്റുപുഴ മാർക്കറ്റിൽ വ്യാപാരിയായ സജീവ് മൊയ്തുമാണ് എൽദോസിനെ മർദ്ദിച്ചത്. ഇയാൾക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. മർദ്ദനത്തിനിടെ 23,000 രൂപയും എൽദോസ് എൻ .മാത്യുവിന്റെ പക്കൽനിന്നും നഷ്ടമായി. വലത് തോളെല്ലിന് പൊട്ടൽ സംഭവിച്ച എൽദോസ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്.

ബുധനാഴ്ച വൈകുന്നേരം 6.15 ഓടെ ജോലിക്കിടയാണ് എൽദോസിനെ ഇയാൾ മർദ്ദിച്ചത്. ബാങ്കിന്റെ വായ്പ തിരിച്ചടവിലേക്കുള്ള കളക്ഷൻ ആവശ്യപ്പെട്ടെങ്കിലും സജീവ് നൽകാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് തൊട്ടടുത്ത സ്ഥാപനത്തിൽ നിന്നും കളക്ഷൻ എടുത്ത് രശീത് നൽകുന്നതിനിടെ ഇയാൾ എൽദോസിനെ മർദ്ദിക്കുകയായിരുന്നു. കസേരകൊണ്ട് തലയിൽ അടിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ എൽദോസിന് തോളെല്ലിന് അടിയേൽക്കുകയുമായിരുന്നു. തുടർന്ന് നിലത്ത് തള്ളിയിട്ട ശേഷവും ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ എൽദോസിനെ സമീപമുള്ള കടക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. തോളെല്ല് തെറ്റിയ നിലയിലായിരുന്നു. പരിശോധനയിൽ അസ്ഥിക്ക് പൊട്ടലും കണ്ടെത്തുകയായിരുന്നു. വ്യാപാരിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കേരള ബാങ്ക് അറിയിച്ചു.

 

 

Back to top button
error: Content is protected !!