നിരോധിത പുകയില വസ്തുക്കളുടെ ശേഖരം പിടിച്ചെടുത്തു

തൊടുപുഴ: സംശയാസ്പദമായ രീതിയില്‍ രാത്രി സമയം ചുറ്റിക്കറങ്ങിയ 19 വയസുകാരനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിലാസം സ്ഥിരീകരിക്കുന്നതിന് വീട്ടിലെത്തിയ പോലീസ് കണ്ടത് നിരോധിത പുകയില വസ്തുക്കളുടെ ശേഖരം. സംഭവത്തില്‍ വെങ്ങല്ലൂര്‍ എടത്തിപ്പറമ്പില്‍ ഉവാത്ത ഷാജിയെന്നു വിളിക്കുന്ന ഷാജി (50) യെയാണ് 9000 രൂപയുടെ ഹാന്‍സുമായി തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍.മധുബാബുവും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ മകനെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുമായി സുഹൃത്തിനൊപ്പം തൊടുപുഴയാറിനു സമീപം നില്‍ക്കുന്നത് കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് സുഹൃത്ത് ബൈക്കുമായി രക്ഷപെടുകയും ചെയ്തു. തുടര്‍ന്നാണ് 19 കാരന്‍ പറഞ്ഞ വിലാസത്തില്‍ പോലീസ് അന്വേഷിച്ചെത്തിയതും പിതാവിന്റെ പുകയില ഉത്പന്നങ്ങളുടെ ശേഖരം കണ്ടെത്തിയതും. ഷാജിക്കെതിരെ മുന്‍പും നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊടുപുഴ ടൗണില്‍ പതിവായി പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന ഇയാളെ നാളുകളായി പോലീസ് അന്വേഷിച്ച് വരവെയാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്.

Back to top button
error: Content is protected !!