പേഴയ്ക്കാപ്പിള്ളിയില്‍ പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതിപിടിയില്‍

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയില്‍ പട്ടാപകല്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന് രണ്ടു ലക്ഷത്തോളം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലെ പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. കോതമംഗലം പുന്നേക്കാട് കൃഷ്ണപുരം കോളനിയില്‍ പരുത്തലില്‍ രാജ(45)നാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പേഴക്കാപ്പിള്ളി പള്ളിപ്പടിയില്‍ പട്ടാപകല്‍ വീട്ടില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ജില്ല പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പോത്താനിക്കാട്, ഊന്നുകല്‍, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിരവധി മോഷണം, പിടിച്ചുപറി കേസുകള്‍ നിലവിലുണ്ട്. പ്രതി വില്‍പ്പന നടത്തിയ മോഷണ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ആഡംബര ജീവിതത്തിനും വിവിധ സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ക്കും ഒപ്പം കഴിയാനാണ് മോഷണം നടത്തിവന്നിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ സഞ്ചരിച്ച് പെയിന്റിംഗ് പോലെ വിവിധ നിര്‍മാണപണികള്‍ നടക്കുന്ന വര്‍ക്ക്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് തൊഴിലാളികളെ പോലെ നടന്ന് അതിന്റെ മറവിലാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. മൂവാറ്റുപുഴ പള്ളിപ്പടിയില്‍ ഗൃഹനാഥന്‍ വീട് പൂട്ടി താക്കോല്‍ വീടിന്റെ പിന്‍വശത്ത് സൂക്ഷിച്ചുവച്ചിരുന്നത് കണ്ടെത്തി വാതില്‍ തുറന്നാണ് മോഷണം നടത്തിയത്. സമീപത്തെ 50 ഓളം സിസിടീവി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ രഹസ്യമായി നിരീക്ഷിച്ചതിനു ശേഷം തിരിച്ചറിഞ്ഞ പ്രതിയെ ആഴ്ചകളോളം രഹസ്യമായി നിരീക്ഷണം നടത്തിയാണ് പോലീസ് സംഘം പിടികൂടിയത്. പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ എസ്‌ഐമാരായ മാഹിന്‍ സലിം, കെ.എസ്. ജയന്‍, കെ.കെ. രാജേഷ്, എഎസ്‌ഐമാരായ പി.എസ്. ജോജി, പി.സി. ജയകുമാര്‍, എസ്‌സിപിഒ ബിബില്‍ മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

 

Back to top button
error: Content is protected !!