ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

കൊച്ചി: ജില്ലയില്‍ ആധാര്‍ പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ തീരുമാനമായി. 18 വയസിനു മുകളിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് ആധാര്‍ പുതുക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാര്‍ പുതുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി തൊഴിലിടങ്ങളില്‍ ആധാര്‍ പുതുക്കല്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന്‍ മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ്/ പെന്‍ഷന്‍ ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/ വാട്ടര്‍/ ടെലിഫോണ്‍/ കെട്ടിട നികുതി ബില്ലുകള്‍, രജിസ്‌ട്രേഡ് സെയില്‍ എഗ്രിമെന്റ് തുടങ്ങിയ വിലാസം തെളിയിക്കുന്ന രേഖയും സഹിതം ആധാര്‍ സേവന കേന്ദ്രത്തിലെത്തി ആധാര്‍ പുതുക്കാവുന്നതാണ്. അഞ്ചുമുതല്‍ ഏഴു വയസ്സ് വരെയുള്ള കുട്ടികളുടെയും, 15നും 17നും ഇടയില്‍ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും പുതുക്കേണ്ടതാണ്. ഫോണ്‍ നമ്പറുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ ബന്ധിപ്പിക്കേണ്ടതുമാണ്. യോഗത്തില്‍ യു.ഐ.ഡി.എ.ഐ സി.ഇ.ഒ സൗരഭ് ഗാര്‍ഗ്, യു.ഐ.ഡി.എ.ഐ സംസ്ഥാന ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി.എ.ഐ ബാംഗ്ലൂര്‍ അസിസ്റ്റന്റ് മാനേജര്‍ എം.വെങ്കിട്ട്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ചിഞ്ചു സുനില്‍, അസിസ്റ്റന്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എന്‍.ആര്‍ പ്രേമ തുടങ്ങിയവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!