ഇരുപത്തിയഞ്ച് തവണ രക്തദാനം ചെയ്ത് മാതൃകയായി അധ്യാപകൻ.

 

മൂവാറ്റുപുഴ: ഇരുപത്തിയഞ്ച് തവണ രക്തദാനം ചെയ്ത് മാതൃകയായി അധ്യാപകൻ. ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകനും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖിയാണ് തന്റെ വിദ്യാർത്ഥികൾക്ക് മുന്നിൽ രക്തദാനത്തിന്റെ മഹത്തായ മാതൃക കാട്ടിയത്. ജീവൻ്റെ തുടിപ്പ് നിലനിർത്താൻ മനം നൊന്ത് വിളിക്കുന്നവർക്ക് ജീവജലം പകർന്നത് ഇരുപത്തി അഞ്ച് തവണയാണ്. ഈസ്റ്റ് ചെറുവട്ടൂർ കുരിമ്പിനാംപാറയിൽ ആലുവ ഐ.എം.എ. യുടെയും ശിഹാബ് തങ്ങൾ കൾച്ചറൽ സെൻ്ററിൻ്റെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിലാണ് രക്തം  നൽകിയത്. ജീവിച്ചിരിക്കുമ്പോൾ ഒരു മനുഷ്യന് നൽകാനാവുന്ന ഏറ്റവും വലിയ ദാനമാണ് രക്തദാനം. ലോക് ഡൗൺ കാലത്തും രക്തം നൽകാൻ അദ്ദേഹം മടിച്ചില്ല. രക്തദാനത്തിൻ്റെ മഹത്വത്തെക്കുറിച്ച് നൂറിലധികം ബോധവൽക്കരണ ക്ലാസുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി രക്തദാനം നൽകിയത്. തിരുവനന്തപുരം റീജീയണൽ ക്യാൻസർ സെൻ്ററിൽ വച്ച് അഞ്ച് വയസുള്ള ക്യാൻസർ രോഗിയ്ക്കായി രക്തം നൽകിയിട്ട് ബ്ലഡ് ബാങ്കിൽ നിന്ന് ഇറങ്ങുമ്പോൾ കുഞ്ഞിൻ്റെ അമ്മ പാരിതോഷികമായി സ്വന്തം കൈയിൽ കിടന്ന സ്വർണ മോതിരം ഊരി നൽകിയ നിമിഷം കണ്ണും മനസും നിറഞ്ഞു പോയത് അദ്ദേഹം ഓർക്കുന്നു. ഇത് ഒരിക്കലും മറക്കില്ലെന്നും ഈ അധ്യാപകൻ പറയുന്നു. വിവാഹ വാർഷികം, ജന്മദിനം പുതുവത്സരം, മറ്റ് ആഘോഷ ദിവസങ്ങളിലൊക്കെ ഭാര്യ തസ്നീമിനൊപ്പം പോയി രക്തം ദാനം ചെയ്യാറുണ്ട്. പ്രഷ്യസ് ഡ്രോപ്സ് ബ്ലഡ് ഡൊണേഷൻ ഫോറം ഏർപ്പെടുത്തിയ ബെസ്റ്റ് കപ്പിൾ അവാർഡ്, രക്ത ദാന പ്രവർത്തന രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കുള്ള തെർമോ പെൻ പോൾ അവാർഡ്, കഴിഞ്ഞ വർഷത്തെ പ്രഷ്യസ് ഡ്രോപ്പ്‌സ് രക്ത ദാന പുരസ്കാരം കൊല്ലത്ത് വച്ച് നടന്ന ചടങ്ങിൽ ഗണേഷ് കുമാർ എം.എൽ.എ. യിൽ നിന്നും ഏറ്റുവാങ്ങി. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പത്തിലധികം രക്തദാന ഗ്രൂപ്പുകളിലെ അഡ്മിനും സജീവ പ്രവർത്തകനുമാണ്. മൊബൈൽ ഫോണിൽ മറ്റുള്ളവരുടെ ഫോൺ നമ്പർ സേവ് ചെയ്യുമ്പോൾ പേരിനൊപ്പം രക്ത ഗ്രൂപ്പ് കൂടി ഉൾപ്പെടുത്തിയാൽ രക്തം ആവശ്യമായി വരുമ്പോൾ രക്ത ദാതാക്കളെ വേഗം കണ്ടു പിടിയ്ക്കാൻ കഴിയുമെന്ന് സമീർ സിദ്ദീഖി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മൂന്ന് വർഷമായി ഈസ്റ്റ് മാറാടിയിലാണ് താമസം. ഹോം ബേക്കർ ആയ ഭാര്യ തസ്നിം സമീർ, പത്ത് വയസുകാരനും യൂട്യൂബറുമായ റൈഹാൻ സമീർ മകനുമാണ്.

Back to top button
error: Content is protected !!